അപ്പൻ എന്റെ അപ്പനൊരു പഴഞ്ചനാണ്..... പൊകേലേം വെള്ളച്ചുണ്ണാമ്പും വെറ്റിലേം പാക്കിൻ ചൊരുക്കിനാൽ തന്തവായെപ്പൊഴും ചുവന്നിരിക്കും. ഇക്കണ്ട മലയെയും മറുതേം വരുത്തുപോക്കിനേം കള്ളൊഴിച്ചന്തിക്ക് വെച്ചു പറഞ്ഞതെന്നപ്പനാണ്. അപ്പനാണീ താളിയുടെ ചൊറിയും കൂവക്കിഴങ്ങിന്റെ നാരും പഞ്ഞമാസത്തിലെന്റെ പാത്രത്തിലിട്ടത്. എന്റെപ്പനൊരു പഴഞ്ചനാണ്. അപ്പനീമണ്ണിന്റെ നനവറിയാം. കൂന്താലി വെട്ടുമ്പോൾ വേരുകൾ പൊട്ടുന്ന വിയർപ്പറിയാം. അപ്പനെൻ കൂട്ടരുടെ പാട്ടറിയാം. ആ പാട്ടിലെ ചാവിന്റെ വരവറിയാം. ഇന്നാട്ടിലെ നേരും നെറിയും നിറവും മണമെല്ലാമപ്പന്റെ കുഴിനഖത്തുളയിലെ മണ്ണിലുണ്ട്. ആ മണ്ണിലെന്റെപ്പന്റെ പഴമയുണ്ട്. ശ്യാം ശിവൻ പത്തനംതിട്ട. (ബി.എഡ്. ഒന്നാം വർഷം, കേരളസർവകലാശാല അദ്ധ്യാപന പഠന കലാലയം, കുമാരപുരം, തിരുവനന്തപുരം)