Posts

Showing posts from March, 2018

നെൽകതിർ (കവിത)

Image
നെൽ കതിർ  പറിച്ചു മാറ്റിനട്ടപ്പോൾ തലയറുത്ത് ചവിട്ടി താഴ്ത്താനാണെന്ന്  അറിഞ്ഞില്ല..... ചുഴറ്റിയെറിഞ്ഞ് അടിച്ചു  തള്ളുമ്പോൾ വേർപെട്ടതാണെന്റ പൊക്കിൾക്കൊടി..... നിലതെറ്റിവീണു ഞാൻ ചെമ്പുപാത്രത്തിലെ തിളച്ച വെള്ളത്തിൻ കൊടും ചൂടിലേക്ക്... പറവകൾ കൊത്തിയമർന്നു ഞാൻ വീണ്ടുമാ വെയിലത്തുണങ്ങി ഒരു ജഡം കണക്കെ...... നഗ്നമായ് വീണ്ടുമാ തിളച്ചവെള്ളത്തിന്റെ ചൂടിനാൽ ഞാൻ നിനക്കന്നമായി... മുളപൊട്ടിയെന്നൊരു പാപം നിമിത്തമായ് ഈ ദുരിതങ്ങൾ ഇന്നെന്നെ അന്നമാക്കി..... വയറിന്റെ വിളികേട്ടു ഞെവിടിക്കുഴച്ചെന്നെ കനിവൊട്ടുമില്ലാതെ നീ വിശപ്പടക്കി....!! ✍ - ശ്യാം ശിവൻ 

അയാൾ

ഒറ്റപ്പെടലിൽ നിന്നും രക്ഷ നേടാനാണ് അയാൾ അക്ഷരങ്ങളെ സ്നേഹിച്ചത് ഇന്ന് വരികൾക്ക് ക്ഷാമവും അക്ഷരങ്ങൾക്ക് വിരൂപതയും വന്നിരിക്കുന്നു !

വാൽകിണ്ടി (ചെറുകഥ)

ഉമ്മറപ്പടിയിൽ ഊർന്നുവീണ മഴത്തുള്ളി തൂക്കുവിളക്കിന്റെ നേർത്ത വെളിച്ചത്തിൽ തിളങ്ങി..ഒന്നിളകിയാടിയ ഊക്കോടെ ചക്കിപ്പൂച്ച റാന്തൽ വിളക്കിന്റെ ചൂടുപറ്റി തറയിൽ ചുരുണ്ടുകൂടി. തണുത്ത കാറ്റിൽ വിറങ്ങലിച്ചു നിന്ന മൺചിരാതും ഒടുക്കം കെട്ടടങ്ങി..! പാതിയടഞ്ഞ കണ്ണുമായി ആവി പാറുന്ന കുത്തരിച്ചോറും കടുകുതാളിച്ച മാമ്പഴപ്പുളിശ്ശേരിയുമായി അവൾ കാത്തിരുന്നു..... പൂമുഖത്തെ വാൽകിണ്ടിയിൽ കാൽ കഴുകുന്ന ശബ്ദത്തിനായ്...... എന്നാൽ മാവിൻ കൊമ്പിലെ വളഞ്ഞ ചില്ലയിൽ തലയെടുപ്പോടെ നിന്നിരുന്ന ഒരു പഴുത്ത മാവിലയിലൂടെ ഒഴുകിയെത്തിയ ഒരു മഴത്തുള്ളി തെക്കേപറമ്പിലെ ചിതയുടെ അവസാന കനൽ വെളിച്ചത്തേയും കീഴ് പ്പെടുത്തിയിരുന്നു....      -ശ്യാം ശിവൻ